Monday, July 1, 2013

ചില ചിന്തകള്‍

വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി നെഞ്ചില്‍ വച്ചു ഞാന്‍ കണ്ണട ഊരി കണ്ണു തിരുമ്മി. മനസ്സിലേക്കു ഒരായിരം ചിന്തകള്‍ മഴപ്പറ്റകളെ പോലെ പറന്നു വന്നു മരിച്ചുവീണുകൊണ്ടിരുന്നു.ചിലപ്പൊള്‍ എനിക്ക് ഈ ചിന്തകള്‍ ഒരു സുഖമായിരുന്നു ചിലനേരങ്ങളില്‍ തിരിച്ചും. നഷ്ട്ടപെട്ട ബാല്യം കൊഴിഞ്ഞുപോയ കൗമാരം    അനിയത്തികുട്ടിയുടെ വിവാഹം പിതാവിന്റെ മരണം പറയാതെ പോയ ആദ്യ പ്രണയം നൂറായിരം മഴപ്പാറ്റകള്‍ അടുത്തു കണ്ട ഏതൊ ഹൊളിവൂഡ് ഫിലിമിലെ വിഷുല്‍ എഫെക്ട് പോലെ എന്റെ മുന്നിലെ ഇരുട്ടില്‍ മരിച്ചു വീണു പുകയായ് അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. ഇനി ഈ രാത്രി ഉറക്കം വരില്ല ഉറക്കം കിട്ടാത്ത എത്രയോ രാത്രികള്‍ കടന്നു പോയിരിക്കുന്നു ഇതും അതില്‍ ഒന്നുമാത്രം.

                      എഴുന്നേറ്റ് ജനല്‍ തുറന്നു തണുത്തകാറ്റ് ഉള്ളിലെക്കു ഇരച്ചുകയറി കൂടെ മഴയുടെ ശബ്ദവും. മഴകുറച്ചു നേരമായി പെയ്തുകൊണ്ടിരിക്കുകയാണെന്നു മുറ്റത്തെ വെള്ളക്കെട്ടു കണ്ടപ്പോള്‍ മനസിലായി. ആ തണുപ്പ് മനസിനെ കുറച്ചൊന്നു ശാന്തമാക്കി. അതെ മഴ എന്നും എനിക്കൊരു കൂട്ടുകാരിയയിരുന്നു എന്റെ ദുഖങ്ങളില്‍ എന്നെ ആശ്വസിപ്പിക്കാന്‍ അവള്‍ ആക്‌സ്മികമായി കടന്നുവരുമായിരുന്നു. എന്തിനു എന്റെ ആദ്യ പ്രണയം മനസില്‍ മൊട്ടിട്ടപ്പോളും അവള്‍ കൂടെ ഉണ്ടായിരുന്നു. പിന്നെ അതു വെറും +2 ക്കാരന്റെ ചാപല്യം ആയിരുന്നു എന്നു മനസിലാക്കി തളര്‍ന്നു സ്‌കൂള്‍ വാരാന്തയില്‍ നിന്ന എന്നെ കളിയാക്കനും അവള്‍ ഒപ്പം കൂടി.ജീവിതത്തിന്റെ അവസാന നാളുകളില്‍ ബധിരനായി പോയ ബീതോവന്റെ സംഗീതത്തിനു പ്രചോദനം ആയതു മഴയും ഇടിയും മിന്നലുമായിരുന്നു എന്നു ഏതോ പുസ്തകതില്‍ നിന്നു വായിച്ച നാള്‍ മുതല്‍ ഞാന്‍ ഇവളെ എന്റെ സഖിയാക്കി. ചിലപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചു നൃത്തംചെയ്തു അവള്‍ താളത്തില്‍ പാട്ടുപാടി എന്നില്‍ പെയ്‌തൊഴിയുമ്പോള്‍ ഞാന്‍ അതിനൊത്തു താളമില്ലാതെ ചുവടു വയ്ക്കും. അവസാനം അവള്‍ എന്നോടു പരിഭവം കാട്ടി എവിടേക്കോ പോയി മറയും. എത്ര പരിഭവിച്ചാലും എന്റെ ദു:ഖങ്ങളില്‍ അവള്‍ എന്നെ ആശ്വസിപ്പിക്കാന്‍ വന്നുകൊണ്ടേയിരുന്നു. ഇപ്പോള്‍ മഴ തോര്‍ന്നിരിക്കുന്നു ആകാശത്തു തിങ്കള്‍ മേഘങ്ങളുടെ മറനീക്കി പുറത്തു വന്നിരിക്കുന്നു. എന്റെ മനസും ചിന്തകള്‍ കൊഴിഞ്ഞുപൊയി ശാന്തമായിരിക്കുന്നു ഇനി ഞാന്‍ ഒന്നുറങ്ങട്ടെ ഇപ്പോള്‍ സമയം ഒന്നായിരിക്കുന്നു ബെഡ് ലാമ്പ് ഒഫ് ചെയ്തു കണ്ണുകള്‍ പൂട്ടി നിദ്രാ ദേവി അനുഗ്രഹിക്കുന്നതും കാത്ത്.........
                     
                   രാവിലെ ഉണര്‍ന്നപ്പോള്‍ നേരം ഒരുപാടു വൈകി. രാത്രി ഉറക്കം കിട്ടാതെ കിടന്നാലും പ്രഭാതത്തിലെ തണുപ്പില്‍ അറിയതെ ഞാന്‍ ഉറങ്ങിപോകും. കണ്ണുചിമ്മി ഭിത്തിയില്‍ തൂക്കിയിരിക്കുന്ന ക്ലോക്കില്‍ നോക്കി സമയം 9 ആയിരിക്കുന്നു കരുനാഗപ്പള്ളിയില്‍ എത്തണം നാളെ ഉറ്റ സുഹ്രുത്തിന്റെ വിവാഹമാണു. ചാടി എഴുനേറ്റു ബ്രഷും സോപ്പും എടുത്തു കിണറ്റുകരയിലേക്കു നടന്നു. രാത്രി മഴ പെയ്തതിനാലാകും മുറ്റത്തെ വലിയ പേര മരത്തില്‍ നിന്നു പേരക്കയും ഇലകളും മുറ്റം നിറയെ ചിതറികിടക്കുന്നു. പുറത്തെ പുതിയ വായുവിനു നൈര്‍മല്ല്യം പുതുമണ്ണിന്റെ മണം ഇതൊക്കെ ആസ്വദിക്കണമെങ്കില്‍ കിണറ്റിന്‍ കരയില്‍  തന്നെ പോകണം.

                    കിണറ്റില്‍ നിന്നു വെള്ളം കോരി തലയില്‍ ഒഴിച്ചു നല്ല തണുപ്പ് 3 വര്‍ഷത്തെ ഇടവേളക്കു ശേഷം ആ സുഖം വീണ്ടും ഞാന്‍ ആസ്വദിക്കയായിറുന്നു.ഇനിയും വെള്ളം ഒഴിക്കണം എന്നുണ്ട് സമയമില്ല തലതുവര്‍ത്തി അകത്തു വന്നപ്പോള്‍ ഉമ്മ ദോശയും സാമ്പാറും റെഡിയാക്കിയിരിക്കുന്നു. പിന്നെ ഞങ്ങളുടെ തറവാട്ടു പറമ്പിലെ സകലമാന ഫ്രൂട്‌സുകളും പഴം, പേരക്ക, മാങ്ങ, ചക്ക, പൈനാപ്പിള്‍ അങ്ങനെ എല്ലാം മേശപ്പുറത്തു നിരത്തിയിരിക്കുന്നു. പത്തു ദിവസമായി പട്ടിണി കിടന്നവനെപോലെ എല്ലാം വലിച്ചുവാരി തിന്നു. നാട്ടുപറമ്പില്‍ വിളഞ്ഞതിനാലാകും എല്ലാതിനും പ്രത്യേക രുചി 3 വര്‍ഷം നഷ്ടപ്പെടുത്തിയ രുചി....

                   ബെസ്റ്റോപ്പ് വരെ നടന്നുപോകാന്‍ തീരുമാനിച്ചു നാട്ടുവഴികളിലൂടെ നടക്കുക അതും പ്രഭാതത്തില്‍ കുട്ടിക്കാലത്തു സ്‌കൂളില്‍ പോയിരുന്ന വഴിയിലൂടെ നടന്നു. അന്നു സ്‌കൂളിലേക്കു പോകുമ്പോള്‍ കമ്മ്യുണിസ്റ്റ് പച്ച ചെടിയുടെ കൈകള്‍ പഠിക്കാത്തതിനു തല്ലി ഒടിച്ചതു ഓര്‍ത്തു ഉള്ളില്‍ ചിരിച്ചുകൊണ്ട് നടന്നു. വലിയ ഇറക്കം കഴിഞ്ഞാല്‍ പിന്നെ റോഡ് കാണാം റോഡിന്റെ ഇരുവശവും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പ് വിരിയിച്ചു കിടക്കുന്ന വയലുകള്‍. അതിന്റെ അരികു പറ്റി ഓഴുകുന്ന വീതികുറഞ്ഞ തോട്. കുട്ടിക്കാലത്ത് സ്‌കൂളിലേക്കു പൊകുമ്പോള്‍ ഒരിക്കല്‍ ഞാന്‍ ഈ വരംബില്‍ നിന്നു തോട്ടിലേക്കു വീണുപോയി കൂടെ ഉണ്ടായിരുന്ന പെങ്ങളുകുട്ടി വലിയവായില്‍ അലറി കരഞ്ഞു കരച്ചില്‍ കേട്ടു പാടത്തു ഞാര്‍ നടുകയായിരുന്ന ചെറുമികള്‍ ഓടി വന്നു എന്റെ കയ്ക്കുപിടിച്ചു കരക്കു കയറ്റി അപ്പോള്‍ കരഞ്ഞെങ്കിലും ഇനി ഇന്നു സ്‌കൂളില്‍ പോകണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷമായിരുന്നു.

                  തോടിൻറെ വലിയ വരമ്പിൽ നിന്ന് താഴെക്കിറങ്ങിയാൽ കണ്ണെത്താ  ദൂരത്തോളം പരന്നു കിടക്കുന്ന വയലുകൾ അതിനു നടുവിലൂടെ കടന്നു പോകുന്ന mc റോഡ്. തോട്ടിന്റെ അടുത്തുനിന്നു റോഡിൽ ചെന്നവസാനിക്കുന്ന വലിയ വരമ്പ്. അതിലൂടെ ഞാൻ മുന്നോട്ട് നടന്നു . പാടങ്ങളിൽ ഇപ്പോൾ കൃഷി നടക്കുന്നുണ്ടെങ്കിലും പഴയ രീതികൾ മാറിപ്പോയിരിക്കുന്നു. നെൽകൃഷി ഇപ്പോൾ നെൽകൃഷി സംരക്ഷണ സംഘങ്ങൾ ഏറ്റെടുത്തിരിക്കുന്നു. അവരുടെ സംഘത്തിന്റെ പേരെഴുതിയ വലിയ ബോർഡ്  പാടത്ത് നാട്ടിയിരിക്കുന്നു. അല്ലാതെ നെൽകൃഷി ചെയ്യാൻ ജോലിക്കായി ആളെ കിട്ടുന്നില്ല. പഴയ നാട്ടു നന്മകൾ മനുഷ്യ മനസുകളിൽ നിന്ന് അകന്നു പൊയ്കൊണ്ടിരിക്കുന്നു. മുന്പ് വയലിൽ പണിയെടുക്കുമ്പോൾ ഉയര്ന്നു കേട്ടിരുന്ന കൊയ്ത്തു പാട്ടിന്റെ ഈണം ഇന്ന് കേൾക്കാനില്ല.മനുഷ്യർക്ക്‌ പകരം യന്ത്രങ്ങൾ ആ സ്ഥാനം കയ്യടക്കിയിരിക്കുന്നു. ഇപ്പോൾ അവയുടെ മുരൾച്ച മാത്രം. മനുഷ്യ നന്മകൾ ചിരലിലെങ്കിലും ഇപ്പോളും അവശേഷിക്കുന്നു എന്നുണർത്തി ഈ വയലുകൾ മണ്ണിട്ട്‌ മൂടാതെ കിടക്കുന്നു. വയലിന് കുറുകെ കടന്നു പോകുന്ന ഇലക്ട്രിക് ലൈനുകളിൽ മുന്പ് പക്ഷികളെ കാണാമായിരുന്നു പ്രഭാതത്തിലെ ഇളം വെയിലിൽ അവ കുഞ്ഞു ചിറകുകൾ അനക്കി ചിലച്ചു കരഞ്ഞു അവിടിരിക്കുന്ന കാഷ്ച ഇന്നില്ല. അവയൊക്കെ എവിടേക്കോ പറന്നകന്നിരിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള യുദ്ധത്തിൽ പ്രകൃതി തോറ്റ്കൊണ്ടേയിരിക്കുന്നു. മനുഷ്യൻ പുതിയ പുതിയ ആയുധങ്ങൾ നിർമ്മിച്ചു വീണ്ടും വീണ്ടും  ആഞ്ഞടിക്കുന്നു.ഇനി വരും തലമുറക്കുവേണ്ടി മണ്ണും വായുവും ജലവും സംരക്ഷിക്കേണ്ടവർ എന്തോ ചില സ്വാർത്ഥ ലാഭങ്ങൾക്കുവെണ്ടി  അവ മലിനപ്പെടുത്തികൊണ്ടിരിക്കുന്നു.താൻ കുഴിക്കുന്ന കുഴിയിൽ താൻ തന്നെ എന്നവർ വായാൽ മൊഴിയുന്നുണ്ടെങ്കിലും അവരുടെ പ്രവർത്തികളിൽ വെറും സ്വാർഥത മാത്രം. ഇതൊക്കെയാണെങ്കിലും എന്റെ ഗ്രാമം ഇന്നും സുന്ദരമാണ്. ഇനി വരും തലമുറയ്ക്ക് അവരുടെ കുട്ടിക്കാലം സുന്ദരമാക്കാൻ പോകുന്ന ചില ഓർമ്മകൾ സമ്മാനിക്കാൻ കുറച്ചു ഒണത്തുമ്പികളും തുമ്പപ്പൂക്കളും ബാക്കിയാകട്ടെ എന്ന ചിന്തമാത്രം...

                 

Wednesday, May 1, 2013

മഴയും പ്രണയവും

ഇവിടെ തുടങ്ങുന്നു മനസ്സില്‍ വരുന്നതും കണ്ണില്‍ കണ്ടതും ഇവിടെ പതിപ്പിക്കാനുള്ള ഒരാഗ്രഹം ഒരു ബ്ലോഗര്‍ ആകാനുള്ള ദുരാഗ്രഹം . വലിയ സാഹിത്യ പരിക്ഞ്ഞാനം ഒന്നുമില്ല എന്റെ മനസിന്‍റെ ഭാഷയില്‍ ഞാന്‍ ഇവിടെ കുറിക്കുന്നു